Skip to main content

Posts

Showing posts from January, 2015

കുറുകെ ചാടിയ തെറ്റിന് ഒരു പുഴയുടെ മാംസം കുറച്ചു ലോറികൾ ചേർന്ന് കറി വച്ച് കഴിക്കുന്നു

പാൽ പൂത്തിരുന്ന അകിടിൽ നിന്നും കറവയുടെ കയർ അഴിച്ചു വിട്ട കുറെ പശുക്കൾ ആ പശുക്കൾ  ഒഴിഞ്ഞു  പോയ  ഒരു തൊഴുത്ത് ആ തൊഴുത്തിൽ നിന്നും ഒലിച്ചിറങ്ങുന്ന  ഒരു ലോറി ആ ലോറി തിരിച്ചു വരും വഴി കുറുകെ ചാടുന്ന ഉറവയിൽ  നിന്നും  ഒഴുക്കിന്റെ കയറഴിഞ്ഞു  പോയ ഒരുപുഴ ആ പുഴ അറുത്തു  കിട്ടിയ മാംസം പണ്ട് മുറിച്ചു കടത്തിയ  മരത്തിന്റെ തണൽ കൂട്ടി വഴിയിൽ വെച്ച് കണ്ടു മുട്ടിയ കുറച്ചു ലോറികൾ ചേർന്ന് കറി വച്ച് കഴിക്കുന്നു! 

പരിധിവിട്ടു വിരിഞ്ഞ ഒരു പൂവ് കൊഴിയാൻ മടിച്ച് പന്തായി ഉരുണ്ടു പോകുന്നു

സൗഹൃദങ്ങളിലേയ്ക്ക് 360  ഡിഗ്രിയുടെ  പരിധിവിട്ടു  വിരിഞ്ഞ പൂവാണ്  പന്ത് തനിക്കെന്ത് പറ്റിയെഡൊ എന്ന ചോദ്യത്തിലെ  ഡൊ പോലെ എനിക്കെല്ലാ കൈകളിൽ നിന്നും വഴുതി താഴെ വീഴണം കുറച്ചു  ദൂരത്തേയ്ക്ക് പന്തു പോലെ  ഉരുണ്ടു പോകണം ആരും കാണാത്തിടത്ത് ചെന്ന് ഒളിച്ചു കിടക്കണം കുട്ടിക്കാലത്തെ കൂട്ടുകാരെ പോലെ  നിങ്ങൾ പെട്ടെന്ന് മറന്നു മറ്റൊരു പന്തെടുത്തു കളിക്കുന്നത് കാണാമറയത്തിരുന്നു കാണണം പിന്നെ വരുന്ന മഴയെല്ലാം തനിയെ നനയണം, അങ്ങിനെ കണ്ടാൽ പോലും തിരിച്ചറിയപ്പെടാത്ത വിധം വെയിലേറ്റ് വികൃതമാകണം   കാലുമടക്കി ഒന്ന് തട്ടിക്കളയത്തക്കവിധം വെറുക്കപ്പെടണം പിന്നെ എന്നന്നേക്കുമായി  ഓർക്കപ്പെടാത്ത രീതിയിൽ മറക്കപ്പെടണം!

മരിച്ച മഴയുടെ അസ്ഥി

പിണങ്ങി  കഴിഞ്ഞാൽ പുഴയിൽ  നിന്നും ആഴം  കയറി കരയ്ക്കിരിക്കും ആരെങ്കിലും  മണലെന്നു ചെന്ന് വിളിക്കുവോളം   വിളിച്ചില്ലെങ്കിലോ മരിച്ച മഴയെ ആഴത്തിൽ  അടക്കിയ ചിതപോലെ കത്തുന്ന  ചുവപ്പ് കുത്തിയൊലിക്കുന്ന പുഴയിൽ നിന്നും വെള്ളം പോലെ എടുത്തു വെച്ച മരിച്ച മഴയുടെ അസ്ഥി ഒഴുക്കെന്ന കർമങ്ങൾ  വഴിപോലെ ചെയ്ത് കടലോളം ചെന്ന് കഴുത്തോളം വെള്ളത്തിൽ മുങ്ങിക്കുളിച്ചു നിമജ്ജനം ചെയ്യും പിന്നെ കടലിൽ നിന്ന് പിടിച്ച പിടയ്ക്കുന്ന മീനിന്റെ അസ്ഥി  കൊന്നു തിന്ന ശേഷം ക്രൂരത  കൂർപ്പിച്ച് മുള്ളെന്നു ചൊല്ലി കരയിൽ തന്നെ തള്ളുന്ന മനുഷ്യന്റെ  മുഖത്തേയ്ക്കു തിരയുടെ ഭാഷയിൽ ആട്ടി ഒന്നു നീട്ടി തുപ്പും 

ഒരു കടലിന്റെ ആഴത്തിലുള്ള മരണം

ആരും ഇല്ലാത്തപ്പോൾ കടൽ ഒരു തിരയായി കരയിലേയ്ക്ക് കയറി തന്റെ കരച്ചിൽ ഉണക്കാനിട്ടു ഒരു മനുഷ്യനായി കുന്തിച്ചിരിക്കുന്നു മുക്കുവനെയും മീനിനെയും തിരിച്ചറിയാതെ വിധിയുടെ വായിൽ  വലവീശിപ്പിടിച്ച  ഇരയുടെ കണക്ക് കണ്ണീരിനാൽ മണലിൽ  കുറിച്ചിടുന്നു ഒഴുകണം എന്ന നിലപാടിൽ ഉറച്ചുറച്ചു പാറയായി പോയൊരു പുഴയിൽ ദിശ നഷ്ടപെട്ട ഒരു കപ്പലിന് ഇടിച്ചു തകരാൻ ഉറപ്പുള്ള ഒരു പാറ തന്റെ കാലിന്റെ അടിയിലെവിടെയോ ഒഴുക്കിന്റെ ഭാഷയിൽ നനച്ചിടുന്നു തന്റെതല്ലാത്ത കാരണങ്ങൾ കൊണ്ട് വെളിപ്പെട്ടു പോയ പെണ്ണിന്റെ നഗ്നത കൊണ്ട്  തന്റെ  വെളിവാക്കാനാവാത്ത  ആഴം സദാചാരത്തിൽ അളന്നിടുന്നു ആ ആഴത്തിന്റെ ഒഴുക്കിൽ മനുഷ്യനെ പോലെ അറിയാത്ത നീന്തലിന്റെ വിത്ത് ബീജത്തിന്റെ ലിപികളിൽ  കണ്ണടച്ച്  വിതയ്ക്കുന്നു  മഴയുടെ ഒച്ച തോരാത്ത ഒരു ഉച്ചഭാഷിണി തോർന്ന ഉച്ചയിൽ ഇലയുടെ വെളുമ്പിൽ  ഇറ്റുന്ന തുള്ളിയിൽ  വെച്ച്കെട്ടുന്നു ഇരുട്ടിന്റെ നിറം ബലിച്ചോറിൽ വെച്ചു  കെട്ടി പറക്കുന്ന കാക്കയെ മറവികൊണ്ട് ആട്ടി ഓടിയ്ക്കുന്നു     അങ്ങിനെ കരയിൽ പതിഞ്ഞ താളത്തിൽ പിടിച്ചിട്ട പുഴകളെ പതിയെപതിയെ

മഴക്കുപ്പായത്തിലെ ജലനാഗങ്ങൾ

വികാരങ്ങൾ കൊണ്ട് നഗ്നമാക്കപ്പെട്ട നിന്റെ ദേഹത്തിന്റെ അഴകളകുകൾ എന്റെ ഉടലുകൊണ്ടളന്നു ആലിംഗനത്തിൽ കുറിച്ചിട്ടു ഒരു മാത്ര പോലും മുഷിയാതെ അനുനിമിഷം കഴുകിയിടപ്പെടുന്ന തുലാമഴ വെട്ടി ഒരിക്കലും വിരിഞ്ഞു തീരാത്ത മുല്ലപ്പൂവിന്റെ കുടുക്കുമിട്ടു നിനക്ക് ഞാനൊരു കുപ്പായം തുന്നുന്നു അതിനിടയിൽ കുപ്പായത്തിൽ നിന്ന് ഊർന്ന് നമ്മുടെ ഉടലിലെയ്ക്ക് ഇഴഞ്ഞിറങ്ങുന്ന ജലനാഗങ്ങളെ ഒരു നോക്ക് കൊണ്ട് പോലും നോവിക്കാതെ കാമവിഷം കൊടുത്തു നമ്മൾ വളർത്തി വിടുന്നു.. 

ആർത്തവശിൽപ്പം

ആകാശം അവധിയാണിന്ന്.. മേഘകുഞ്ഞുങ്ങൾ തിരിച്ചു പോകുന്നു! ഓളങ്ങൾ ഒഴുകിപ്പോയ വെള്ളമില്ലാത്ത  പുഴയിൽനിന്നും തറഞ്ഞു പോയ  തോണികൾ കൊണ്ട്   കുഴിഞ്ഞ കണ്ണെഴുതുന്ന വരണ്ട  ഇടവേളയിൽ നിസ്സഹായവേഗത്തിൽ പാറപോലെ മടങ്ങിയ തീണ്ടാരിശിൽപ്പത്തിൽ നിന്നും പൂജയ്ക്ക് എടുക്കപ്പെടാനുള്ള ആത്മാർത്ഥ നീക്കത്തിനൊടുവിൽ അൽപ്പം സ്ത്രീത്വത്തോടൊപ്പം ആര്ത്തവരക്തം മാത്രം കട്ടെടുക്കുന്നു കുറച്ചുനിറത്തിന് വാടിത്തുടങ്ങിയ പഴയപൂക്കൾ!

പ്രണയമഞ്ഞൾ

നമുക്കിടയിൽ  പെയ്യുന്ന മഴകളെ  ഒരു വിഗ്രഹമായി  നമുക്കൊന്നുടച്ചു വാർക്കണം അതിൽ അടർത്തുവാനാകാത്ത രണ്ടു രൂപങ്ങളായി സമയം ഇറ്റിറ്റു വീഴുന്ന വിജനമാം കാവിൽ മഞ്ഞു പൂക്കും വരെ പ്രണയമഞ്ഞൾ പുതച്ചിരിക്കണം..

അവസാന പരാഗണം

വെളിച്ചം തുളുമ്പുന്ന ആയിരം മഴത്തിരികൾ ഒറ്റവിളക്കിനാൽ കൊളുത്തിവെച്ച രാത്രിയിൽ ഉരുകുന്ന ഉടലിൽ പിടയ്ക്കുന്ന മനസ്സുമായി ഈയാമ്പാറ്റ താളത്തിൽ   മരണത്തിലേയ്ക്ക് അടർന്നു വീഴുമ്പോഴും;  ചെയ്യണം, പെയ്യുന്നപോൽ- എരിയുന്ന തീയുമായി ഒരു അവസാന പരാഗണം വിരിയുന്ന ചുണ്ടിൽ മറ്റൊരു ചിരിയുമായി!  

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ