Skip to main content

ജലം മുറിച്ചു പുഴ കടക്കുന്ന ഒരാൾ

ജലം
ആകുവാനാകാതെ
അവിടെയും ഇവിടെയും
ഒഴുകിനടക്കുന്ന
ഒരാൾ

പുഴയെന്നാരും
വിളിക്കാത്തയാൾ

തുഴഞ്ഞിട്ടും
കരയെത്താത്തയാൾ
എന്നിട്ടും
തോണിയെന്നാരും
വിളിക്കാത്തയാൾ

കൃത്യമായി പറഞ്ഞാൽ
ഉള്ള പേരുപോലും
വിളിയ്ക്കുവാൻ ആരും
ഇല്ലാത്തയാൾ

പേരിന്റെ പരോൾ ലഭിക്കാത്ത ഒരാൾ

ഒളിച്ചിരിക്കുവാൻ
ഏണിവെച്ച് കയറി
വെള്ളത്തിൽ
തുള്ളികൊണ്ടയാൾ
പണിയുന്ന
സുഷിരങ്ങൾ

തിരിച്ചിറങ്ങുവാൻ
കയറുമ്പോഴേ
അഴിച്ചുകളയുന്ന
ഏണിപ്പടികൾ

പണിയുന്ന സുഷിരത്തിലൂടെ
ഇരച്ചുകയറുന്ന
സുഷിരങ്ങളുള്ള
വെള്ളം

വെള്ളം കുറവുള്ള വെള്ളം
വെള്ളമെന്ന ആചാരം
നനവ്‌ എന്ന അനാചാരം

അതിൽ
അലിഞ്ഞു പോയേക്കാവുന്ന
അയാളുടെ ഭൂതകാലം

ഭാവികാലത്തിന് കാത്തുനില്ക്കാതെ
വർത്തമാനത്തിലലിയുന്നയാൾ

കുറച്ചു വെള്ളമെടുത്തു
നിലാവുണ്ടാക്കുന്നു
ബാക്കിവെള്ളം
ചന്ദ്രനുണ്ടാക്കുവാൻ
വൃത്തത്തിൽ
മാറ്റിവെയ്ക്കുന്ന
അയാൾ

എന്നിട്ടും
നിലാവെന്നു
വിളിക്കപ്പെടാത്തയാൾ

വിളിക്കപ്പെടാത്ത
വിളികളുടെ മൂർച്ചയിൽ
തുള്ളികളാക്കപ്പെടുന്നയാൾ

മഴയെന്ന് വിളിക്കപ്പെടാത്തയാൾ

ജലം കൊണ്ടുണ്ടാക്കിയ
ഓടക്കുഴൽ
എന്ന സാധ്യതയിലേയ്ക്ക്
നീണ്ടുപോകുന്ന സന്ധ്യകൾ

അതിലേയ്ക്ക്
പാതിവെള്ളമായ
മീനിന്റെ
രൂപത്തിൽ
പടർന്ന്പിടിക്കുന്ന തീ

തീയിൽ
ചുണ്ടുകൊണ്ട്
പല നിറങ്ങളിൽ
അയാൾ
ഇടാൻ ശ്രമിക്കുന്ന
സുഷിരങ്ങൾ

അതിലൂടെ കേൾക്കുന്ന
തീപിടിക്കുന്നപാട്ടുകൾ

പാട്ട് കേട്ട് കേട്ട്
തീ അണയ്ക്കാൻ ശ്രമിക്കുന്ന
കാതുകൾ

കുമിള പോലെ
ഭാവിയിൽ
അയാൾ
പണിഞ്ഞുവെയ്ക്കുവാൻ
ശ്രമിക്കുന്ന
മരണമെന്ന
സുഷിരം

പണിയുന്തോറും
ഇന്നലെകളിലേയ്ക്ക് പോയി
മഴയായ്‌ തീരുന്ന
പണിതീരാത്ത സുഷിരങ്ങൾ

ഓരോ തവണയും
ഇന്നലെയിലെയ്ക്ക് പോയി
മഴയുടെ
തോർച്ച പണിയുന്ന
അയാൾ

പണിഞ്ഞു പണിഞ്ഞു
സുഷിരങ്ങളാവുന്ന
അയാളുടെ വിരലുകൾ

വെള്ളമാകുന്ന കാലുകൾ
പാതിപുഴയാകുന്ന അയാൾ
പാതി ജലം കടന്ന്
ഉടലാൽ ഒഴുകിത്തുടങ്ങുന്ന അയാൾ

അപ്പോഴൊക്കെ
വെറും പണിക്കുറവാകുന്ന
കടൽ

കടൽ
പണിഞ്ഞു തീരാത്ത
തിരമാലകൾ

കൊത്തികൊത്തി
വെള്ളം പണിഞ്ഞു,
പണിത പുതുവെള്ളത്തിൽ
നീന്തിപോകുന്ന മീനുകൾ

തീ പൂർണമായി
പിടിക്കുന്ന പഴയമീനുകൾ

കത്താത്തമുള്ളിന്റെ
ആകൃതിയിൽ
പിടച്ചിൽ ഒഴിച്ചിട്ട്
തെളിവെള്ളത്തിൽ
പുഴ ഒരുക്കുന്ന
വെള്ളാരംകല്ലുകൾ

കുന്നുകൂടുന്ന
മീനിന്റെ കൂണുകൾ

ചുറ്റിയൊഴുകുന്ന പുഴകൾ

ഉയരത്തിന്റെ കുറവ്
കൊണ്ട്
മേഘങ്ങളാകുവാൻ
കഴിയാതെ പോയ പാറകൾ

അവയ്ക്ക്‌ സ്ഥലം ഒഴിച്ചിട്ട്
ഒഴുകുന്നപുഴകൾ

പകുതിപുഴയായ അയാൾ
എന്നിട്ടും പൂർണമായി
ഒഴുകിതീരാത്ത അയാൾ
ഒഴുക്കിൽ പെട്ട് മരിച്ചുപോകാത്തയാൾ
മരിക്കാത്തയാൾ

എന്നിട്ടും
മരിച്ചവനായി
പലരും വിളിക്കുന്നയാൾ

ഇനി മരണം എന്നത്
ജലം ഏതുനിമിഷവും
എല്ലാ സുഷിരങ്ങളോടും കൂടി
അയാളിൽ
എഴുതിയേക്കാവുന്ന
ചതുരകുമിളയാവും…

 

Comments

  1. ഒന്നുമാത്രം അറിയാം.
    ഈ കവിതകൾ ഇവിടെയൊന്നും ഒതുങ്ങിപ്പോകേണ്ടതല്ല

    ReplyDelete
  2. വെള്ളം കുറവുള്ള വെള്ളം
    വെള്ളമെന്ന ആചാരം
    നനവ്‌ എന്ന അനാചാരം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി