നൃത്തത്തിന്റെ കടവത്ത്
തോണിയുടെ ചുവടുകൾ വെച്ച്
നിലത്തേയ്ക്കിറങ്ങുന്ന കാറ്റ്
തോണിക്കാരൻ
ഒരു പഴയ പാട്ടാണ്
ഓണം കഴിഞ്ഞിട്ടും
ഓണത്തിന് ഉണ്ണിപിറന്നിട്ടും
വരികൾ വിട്ട്
പാട്ട് പുറത്തേയ്ക്കിറങ്ങുന്നില്ല
പാട്ടിന്റെ അക്കരേയ്ക്ക്
തന്നെ
തോണിക്കാരൻ
കേൾവിക്കാരനെ പോലെ
തിരിച്ചുപോകുന്നു
പണ്ട് പണ്ട്
ടേപ്പ് റെക്കോർഡറുകൾ
കണ്ടുപിടിയ്ക്കും മുമ്പ്
എന്തൊരു കാറ്റാണ്
തസ്രാക്കിലെ തുടക്കത്തിലുള്ള
വരികൾക്ക്
കഥാകാരൻ
നായകനിൽ
ഒളിപ്പിച്ച് വച്ചിരിയ്ക്കുന്നത്
അത് കാറ്റു പിടിച്ച പോലെ
ദിനോസറുകൾക്കും
ഓന്തിനുമരികിലേയ്ക്ക്
എഴുതിക്കൊണ്ടിരിയ്ക്കുന്ന
വരികളെ
കൂട്ടിക്കൊണ്ട് പോകുന്നു
കരിമ്പനകളുണ്ടാവുന്ന
വിജനതയുടെ ഗന്ധം
ഒരിടത്തൊരിടത്ത്
എന്നു തുടങ്ങുന്ന
ഒരിടത്തുമില്ലാത്ത സ്ഥലത്തിലെ
കഥയുണ്ടാക്കുവാൻ
കൊണ്ടുപോയിക്കൊണ്ടിരുന്ന
എങ്ങുമില്ലാത്ത ഒരിടം
കവിതയിലേയ്ക്ക് കൊണ്ടുവരുമ്പോൾ
നീയാണ്
നീയില്ലാത്ത കവിതയിലെ
എന്റെ വരികൾ
സ്കൂൾ കുട്ടികളെ പോലെ
നിരന്ന് നിന്ന്
പദ്യം ചൊല്ലി
ത്തുടങ്ങുന്നു
കാറ്റ് അവസാനിക്കുന്നില്ല,
അത് നോക്കിയാൽകാണാത്ത
സ്ക്കൂൾ മുറ്റങ്ങൾ
കൊണ്ട് വരുന്നു
തണുപ്പ് കൊണ്ടുവരുന്നു
സ്കൂൾ കുട്ടികൾ
കാണാതെ പഠിക്കാത്ത
പദ്യങ്ങളും
കുട്ടികൾ ഇപ്പോൾ
പ്രതിജ്ഞ എന്ന ഗദ്യത്തിലാണ്
എന്നിട്ടും
പദ്യം
അവസാനിക്കുന്നില്ല
പ്രതിജ്ഞ ചൊല്ലാത്ത
ഒരു കുട്ടി
ആരും കാണാതെ
തുടരുകയാണ്
കാണാതെപഠിച്ച
പദ്യത്തിൽ
കാറ്റ് അവസാനിക്കുന്നില്ല
കഥകളിക്കാരന്റെ
മുഖമുള്ള
കാറ്റ്
അടിയന്തിരാവസ്ഥക്കാലത്തെ
ഒരിളം കാറ്റിന്
രാജനെന്ന്
പേരിട്ട്
തിരഞ്ഞ് നടന്ന്
അവസാനിച്ച
മറ്റൊരു ശ്വാസത്തിന്
ഈച്ചരവാര്യർ എന്ന്
വിളിച്ച്
അവസാനിപ്പിക്കുന്നു
എന്തൊരു ശാന്തത.......
രാജനും ഈച്ചരവാര്യരും പോയിട്ടും
ReplyDeleteശാന്തതയൊട്ടും ഇല്ലാതെ പാടുന്ന പാട്ടുകൾ